Mayavi and friends in new style


ന്യൂ ജനറേഷന്‍ മായാവി

Posted 19 April 2012 | By  | Categories: Spoof | 104 Comments and 16 Reactions
രാജുവും രാധയും കൂട്ടുകാരായിരുന്നു. മായാവി ആയിരുന്നു അവരുടെ ബെസ്റ്റ് ഫ്രണ്ട്. എന്താവശ്യത്തിനും വിളിച്ചാല്‍ മാന്ത്രികവടിയുമായി മായാവി പറന്നെത്തുകയും അവരുടെ പ്രശ്നം പുല്ലുപോലെ പരിഹരിച്ച് കോമഡി പറഞ്ഞിട്ട് മായാവി പോവുകയും ചെയ്യുമായിരുന്നു. മന്ത്രവാദികളായ കുട്ടൂസനും ഡാകിനിയും, പിന്നെ കൊള്ളക്കാരായ വിക്രമനും മുത്തുവും ആയിരുന്നു രാജുവിന്റെയും രാധയുടെയും മായാവിയുടെയും പ്രധാന ശത്രുക്കള്‍. ലുട്ടാപ്പി ആയിരുന്നു ആ ദുഷ്ടസംഘത്തിന്റെ പ്രധാന വാഹനവും ഡ്രൈവറും ഗുണ്ടയും
(ഇനി വായിക്കുക).
രാജുവും രാധയുമായുള്ള കാലങ്ങളായുള്ള സൗഹൃദം നാട്ടില്‍ വലിയ വിവാദമായി. അവര്‍ക്കിടയില്‍ എന്താണ് എന്നറിയാന്‍ കേരളാ പൊലീസും ലോക്കല്‍ സദാചാര പൊലീസും അവരെ പലതരത്തിലും ചോദ്യം ചെയ്യുകയും നാടന്‍ ബ്ലൂഫിലിമുകള്‍ വരെ കാണിച്ച് ഇങ്ങനെയൊക്കെ ചെയ്യാറുണ്ടോ എന്നു ചോദിക്കുകയും ചെയ്തെങ്കിലും അവര്‍ ഓംഹ്രീം കുട്ടിച്ചാത്താ എന്നു വിളിച്ച് മായാവിയെ വരുത്തി അവരെയൊക്കെ ഓടിച്ചുവിട്ടുകൊണ്ടിരുന്നു. ഇതെത്തുടര്‍ന്ന് നാട്ടില്‍ സദാചാരം പുലരുന്നതിനു വേണ്ടി പഞ്ചായത്ത് ഇടപെട്ട് രാജുവിനെ ഫയര്‍ എന്‍ജിനീയറിങ് പഠിപ്പിച്ച് ഗള്‍ഫിലയക്കാന്‍ തീരുമാനിക്കുകയും അതിനായി എംഐഎഫ്ഇയില്‍ കൊണ്ടുപോയി ചേര്‍ത്ത് ബോര്‍ഡിങ്ങിലാക്കുകയും ചെയ്തു.
ഒറ്റയ്‍ക്കായ രാധ നാട്ടിലെ കോടീശ്വരന്മാരുടെ വീട്ടില്‍ പകല്‍ വീട്ടുജോലിക്കു പോയി അന്നന്നത്തെ ഭക്ഷണത്തിനു വക കണ്ടെത്തി കഴിഞ്ഞുപോന്നു. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞുപോയി.ഫയര്‍ എന്‍ജിനീയറിങ് കഴിഞ്ഞ രാജു ഗള്‍ഫില്‍ ജോലിക്കായി പോയി. എം.എ.യൂസഫലിയെപ്പോലെ, ജോയ് ആലുക്കാസിനെപ്പോലെ ഒരുനാള്‍ അവന്‍ മടങ്ങിവരുമെന്ന് എംഐഎഫ്‍ഇക്കാര്‍ പറഞ്ഞു. അത് ഏതു നാളാണെന്നറിയാന്‍ രാധ പല ജ്യോല്‍സ്യന്മാരെയും കണ്ടു. മായാവിയെ വിളിച്ച് രാജുവിന് അവിടെ വേറെ ഗേള്‍ഫ്രണ്ട്‍സ് ഉണ്ടോ എന്നു നോക്കിയിട്ടു വരാന്‍ രാധ പറഞ്ഞു. മരുഭൂമിയില്‍ ഒട്ടകത്തിന്റെ അരികില്‍ തീകാഞ്ഞിരിക്കുന്ന രാജുവിനെ കണ്ട് മായാവി ഞെട്ടിപ്പോയി.ഗള്‍ഫില്‍ റേഞ്ചില്ലാത്തതിനാല്‍ രാജുവിനെ സഹായിക്കാനാവാതെ മായാവി മടങ്ങിയെത്തിയെങ്കിലും രാജു അവിടെ വലിയ സെറ്റപ്പിലാണെന്നു മാത്രം പറഞ്ഞു തിരിച്ചുപോയി.
അങ്ങനെയിരിക്കെ ഒരു ദിവസം രാധ മായാവിയെ വിളിച്ചു പറഞ്ഞു- എനിക്കും ഗള്‍ഫില്‍ പോകണം! മായാവി ഞെട്ടി. തന്നെ തോളിലേറ്റി രാജുവിന്റെ ബംഗ്ലാവിന്റെ മുറ്റത്തിറക്കാന്‍ രാധ മായാവിയോടാവശ്യപ്പെട്ടു. രാധയെ മാത്രം തോളിലേറ്റിക്കോണ്ടു പോയാല്‍ താന്‍ രാധയെ കിഡ്‍നാപ്പ് ചെയ്തുകൊണ്ടുപോവുകയാണെന്നു കരുതി ജനം തന്നെ കല്ലെറിഞ്ഞുവീഴ്‍ത്തുമെന്നും അല്ലെങ്കിലും ഗള്‍ഫില്‍ തനിക്ക് റേഞ്ചില്ലാത്തതിനാല്‍ അവിടം വരെ എത്തിക്കാന്‍ പറ്റില്ല എന്നും മായാവി പറഞ്ഞു. തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തിലിറക്കി വിട്ടാല്‍ മതിയെന്നും അറബിക്കുപ്പായം ധരിച്ച് താന്‍ നീന്തിക്കൊള്ളാമെന്നും അത്യാവശ്യം വേണ്ട ചില അറബിവാക്കുകള്‍ തനിക്കറിയാമെന്നും രാധ ആത്മവിശ്വാസം പ്രകടിപ്പിച്ചു. അത് കേട്ട മായാവി തകര്‍ന്നുപോയി. രാധയുടെ ആത്മാര്‍ത്ഥയും രാജുവിന്റെ നിസ്സഹായാവസ്ഥയും മനസ്സിലാക്കിയ മായാവി ധര്‍മസങ്കടത്തിലായി.
രാധയെ ഗള്‍ഫിലെത്തിക്കാമെന്ന് വാക്കുനല്‍കിയ മായാവി അവളെ അറബിവേഷം ധരിപ്പിച്ച് തന്റെ റേഞ്ച് അവസാനിക്കുന്ന സ്ഥലത്ത് കടലില്‍ വരെ ചെന്ന് അവിടെ കാലിഫോര്‍ണിയയിലേക്കു ചരക്കുമായിപ്പോകുന്ന ഉരുവില്‍ കയറ്റിവിട്ടു. ദൂരെ ദുബായ് കടല്‍ത്തീരം കണ്ടപ്പോള്‍ മുന്നും പിന്നും നോക്കാതെ രാധ കടലിലേക്ക് എടുത്തുചാടി,ഉപ്പുവെള്ളത്തിലൂടെ നീന്തി.ഉരുവില്‍ നിന്ന് എന്തോ വെള്ളത്തില്‍ വീഴുന്നത് കണ്ട കപ്പല്‍ ജോലിക്കാര്‍ അത് ഏതോ കടല്‍ക്കൊള്ളക്കാരന്‍ ആക്രമിക്കാന്‍ വരുന്നതാണെന്നു കരുതി കടലിലേക്കു തുരുതുരാ വെടി തുടങ്ങി. മായാവിക്ക് റേഞ്ചില്ലാത്ത സ്ഥലമാണെന്നറിയാവുന്നതിനാല്‍ രാധ മറ്റൊരു തന്ത്രം പരീക്ഷിച്ചു-
ഡിങ്കാ))))))))) രക്ഷിക്കണേ )))))))))))
പെട്ടെന്ന് അന്തരീക്ഷത്തില്‍ ഡിങ്കന്‍ പ്രത്യക്ഷപ്പെട്ടു. നീലക്കുയിലിലെ സത്യനെപ്പോലെ നെഞ്ച് വിടര്ത്തി നിന്ന് എല്ലാം നിരീക്ഷിച്ച ശേഷം ഡിങ്കന്‍ കപ്പലിനെ ലക്ഷ്യമാക്കി പാഞ്ഞു. നീന്തി നീന്തി കരയ്‍ക്കടിഞ്ഞ രാധയെ സ്വീകരിച്ചത് പക്ഷെ,ചെന്നൈ പൊലീസായിരുന്നു. ചെന്നൈ നഗരത്തില്‍ ബോംബു വയ്‍ക്കാന്‍ വന്ന താലിബാന്‍ തീവ്രവാദിയാണെന്നു കരുതി രാധയെ അറസ്റ്റ് ചെയ്ത് അവര്‍ കോയമ്പത്തൂര്‍ ജയിലിലാക്കി.പിറ്റേ ദിവസത്തെ പത്രങ്ങളിലെല്ലാം രാധയുടെ പടം അച്ചടിച്ചു വന്നു.
ജയിലിനുള്ളില്‍ രാധ ആലോചനയിലായിരുന്നു. കാര്യങ്ങളെ വിശകലനം ചെയ്തപ്പോള്‍ അവള്‍ക്ക് എല്ലാം മനസ്സിലായി. രാജുവിനോടുള്ള തന്റെ സ്നേഹത്തില്‍ അസൂയ പൂണ്ട മായാവി ദുബായിലെത്തിക്കാമെന്നു പറഞ്ഞ് തന്നെ ചെന്നൈക്കടുത്ത് നടുക്കടലിലിറക്കി വിടുകയും തീവ്രവാദിയാണെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുത്ത് പൊലീസിനെക്കൊണ്ട് പിടിപ്പിക്കുകയുമായിരുന്നു എന്ന് അവള്‍ മനസ്സിലാക്കി. തന്നെയും രാജുവിനെയും തമ്മിലകറ്റിയ, തന്റെ ജീവിതം നശിപ്പിച്ച മായാവിയോട് പ്രതികാരം ചെയ്യുക എന്നത് മാത്രമായി രാധയുടെ ലക്ഷ്യം. ഏതാനും ദിവസങ്ങള്‍ കൊണ്ട് അവളൊരു ഫെമിനിസ്റ്റായി. കോയമ്പത്തൂര്‍ ജയിലിലെ പൊലീസുകാരെ കണ്ണുകാണിച്ച് ജാമ്യക്കടലാസുകള്‍ ശരിയാക്കി രാധ ജാമ്യത്തിലിറങ്ങി.
എല്ലാ ദേഷ്യവുമുള്ളിലൊതുക്കി അവള്‍ തുറസ്സായ ഒരു മലഞ്ചെരുവിലെത്തി- കണ്ണുമടച്ച് വിളിച്ചു- ഓം ഹ്രീം കുട്ടിച്ചാത്താ….! നിമിഷങ്ങള്‍ക്കുള്ളില്‍ മായാവി പറന്നെത്തി. താന്‍ ദുബായിലെത്തിച്ച രാധ എങ്ങനെ ചെന്നൈയിലെത്തി എന്നതായിരുന്നു മായാവിയുടെ വിസ്മയം. രാജുവും താനും കൂടി രാവിലത്തെ ഫ്ലൈറ്റില്‍ ചെന്നൈയില്‍ വന്നിറങ്ങിയതാണെന്നും രാജു എംഐഎഫ്ഇ മുതലാളിയെ കണ്ട് നന്ദി പറയാന്‍ ടാക്‍സി പിടിച്ചുപോയെന്നും തനിക്ക് പക്ഷെ,മായാവിയില്ലാതെ യാത്ര ചെയ്യാന്‍ പറ്റില്ലെന്നും അതുകൊണ്ട് മായാവി തന്നെ നാട്ടിലെത്തിക്കണമെന്നും രാധ പറഞ്ഞു.
നിഷ്കളങ്കനായ മായാവി രാജുവിനെ കാണാമല്ലോ എന്നോര്‍ത്ത് രാധയെ ചുമലിലേറ്റി പറന്നു. ഏതാണ്ട് സത്യമംഗലം ഭാഗത്തെത്തിയപ്പോള്‍ തനിക്ക് മൂത്രമൊഴിക്കണമെന്ന് രാധ പറഞ്ഞു. മായാവി താഴെയിറങ്ങി. മൂത്രമൊഴിക്കാന്‍ കാട്ടിലേക്കു പോകുമ്പോള്‍ തിരിഞ്ഞുനോക്കിയ രാധ മായാവിയുടേത് മനോഹരമായ കുണ്ടിയാണെന്നു പറഞ്ഞത് മായാവിയെ ഞെട്ടിച്ചു. അസ്വസ്ഥനായ മായാവി പുല്‍ത്തകിടിയില്‍ കുറെ നേരം കിടന്നു. ഉറക്കം വളരെ വേഗമെത്തി.
മായാവി കണ്ണു തുറക്കുമ്പോള്‍ വലിയൊരു ചില്ലുകൊട്ടാരത്തിലാണ്. ചില്ലിനപ്പുറം രാധയുടെ വലിയ മുഖം. കുട്ടൂസനോ ഡാകിനിയോ തന്നെ ചതിച്ച് കുപ്പിലിയിലാക്കിയതാണെന്നു മനസ്സിലാക്കിയ മായാവി രാധയോട് എത്രയും വേഗം അവിടെ നിന്ന് രക്ഷപെടാന്‍ പറഞ്ഞു. എന്നാല്‍ ചെറുചിരിയോടെ എണീറ്റു വന്ന രാധ മായാവിയെ കുപ്പിയിലാക്കിയത് കുട്ടൂസനും ഡാകിനിയുമല്ല, താനാണെന്നും മായാവിയുടെ എല്ലാ ദിവ്യശക്തിയുടെയും അടിസ്ഥാനമായ മാന്ത്രികവടി താന്‍ അടിച്ചുമാറ്റി 100 കഷണമാക്കി മുറിച്ച് കത്തിച്ചുകളഞ്ഞെന്നും, ഇത് ദുബായിലെത്തിക്കാമെന്നു പറഞ്ഞു തന്നെ ചെന്നൈയിലെത്തിയതിനുള്ള ശിക്ഷയാണെന്നും ഫെമിനിസ്റ്റുകളോട് കളിച്ചാല്‍ ഇതായിരിക്കും അവസ്ഥയെന്നും പറഞ്ഞ് വന്യമായി ചിരിച്ചു.
താന്‍ രാധയെ ചതിച്ചിട്ടില്ലെന്നും കാലിഫോര്‍ണിയയിലേക്കു പോവുകയായിരുന്ന ഉരു വെറുതെ വെടിവയ്‍ക്കാന്‍ വേണ്ടി വഴിതിരിച്ച് ചെന്നൈ തീരം വരെ വന്നതാണെന്നും തീരം കണ്ട ഉടനെ വെള്ളത്തിലേക്ക് ചാടിയ രാധയാണ് അബദ്ധം കാണിച്ചതെന്നും പറയുന്ന മായാവി തന്റെ മായാശക്തികള്‍ വെറും എട്ടിഞ്ച് നീളുമുള്ള മാന്ത്രികവടിയില്‍ മാത്രമൊതുങ്ങുന്നതല്ലെന്നു പറയുന്നു. വിവരക്കേടും ഫെമിനിസ്റ്റ് മിഥ്യാധാരകണകളും തലയ്‍ക്കുപിടിച്ച രാധ ചെയ്ത തെറ്റ് എന്താണെന്ന് പിന്നീട് മനസ്സിലാകുമെന്നും അന്നു പക്ഷെ, പശ്ചാത്തപിക്കാന്‍ രാധയ്‍ക്ക് അവസരം ലഭിക്കുമോ എന്നു തനിക്ക് പറയാന്‍ പറ്റില്ല എന്നും മായാവി പറയുന്നു. മായാവിയെ അടച്ച കുപ്പി സ്ത്രീകളുടെ ടോയ്‍ലറ്റിനുള്ളിലേക്ക് എറിഞ്ഞ് ഫ്ലഷ് ചെയ്ത ശേഷം രാധ കൂളായി പുറത്തേക്കിറങ്ങി. പുതിയ ജെട്ടിയും ടീഷര്‍ട്ടും ധരിച്ച് ഡിങ്കന്‍ അവളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
ഗുണപാഠം: സ്ത്രീകളുടെ തലയ്‍ക്കകത്ത് നിലാവെളിച്ചമാണ് (വൈക്കം മുഹമ്മദ് ബഷീര്‍) അഥവാ ഡിങ്കനും പണികിട്ടും.

Comments